1980 മുതൽ കശ്‌മീരിലുണ്ടായ മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സത്യ-അനുരഞ്ജന കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് കൗൾ ആവശ്യപ്പെട്ടു. ജമ്മു- കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിലെ വിധി പ്രസ്താവത്തിനിടെയായിരുന്നു സഞ്ജീവ് കൗളിൻ്റെ നിരീക്ഷണം.
ഭരണകൂടവും അല്ലാത്തവരും ചെയ്‌ത മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ സത്യ-അനുരഞ്ജന കമ്മീഷൻ ശിപാർശ ചെയ്യുന്നു. കമ്മീഷൻ്റെ പ്രവർത്തനം സമയബന്ധിതമായി നടത്തണമെന്നും ജസ്റ്റിസ് കൗൾ ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൻ്റെ ഗൗരവം പരിഗണിച്ച് കമ്മീഷൻ രൂപീകരിക്കണോയെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
ആഭ്യന്തര കലഹങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകൾ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.
ജമ്മു-കശ്മീരിന്റെ്റെ സംസ്ഥാന പദവി നിലനിർത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 2024 സെപ്റ്റംബർ 30-നകം ജമ്മു-കശ്‌മീരിൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. ജമ്മു-കശ്‌മീർ പുനഃസംഘടനയെ കോടതി ശരിവെക്കുകയും ചെയ്‌തു. ജമ്മുകശ്മീരിൽ നിന്നടർത്തി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയാണ് കോടതി ശരിവെച്ചത്. മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരമാണ് കശ്മീരിനുമുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായ പരമാധികാരം ആവശ്യപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.