ഓൺലൈൻ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങൾ. ഇതേതുടർന്നു കർണാടക ഹൈക്കോടതി വിഡിയോ കോൺഫറൻസിങ് സൗകര്യം താൽക്കാലികമായി നിർത്തി. തിങ്കളാഴ്‌ച വൈകിട്ട് സും മീറ്റിങ് പ്ലാറ്റ്ഫോമിലാണ് അശ്ലീല വിഡിയോകൾ ദൃശ്യമായത്. അജ്‌ഞാത ഹാക്കർമാരാണു പിന്നിലെന്നാണു സംശയം.
ചൊവ്വാഴ്‌ച രാവിലെയും ഇത്തരത്തിൽ ശ്രമമുണ്ടായതോടെ ഓൺലൈൻ വഴിയുള്ള കോടതി നടപടികൾ നിർത്തി. ബെംഗളൂരു, ധർവാഡ്, കലബുറഗി ബെഞ്ചുകൾ കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. സുമിൽ ചിലർ അനധികൃതമായി ലോഗിൻ ചെയ്തെന്നാണ് ആരോപണം.
2021 മേയ് 31 മുതൽ കർണാടക ഹൈക്കോടതി യു ട്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിർഭാഗ്യകരമായ സംഭവമാണു നടന്നതെന്നും ചിലർ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് ജസ്‌റ്റിസ് പ്രസന്ന ബി.വരാലെ പറഞ്ഞു. റജിസ്ട്രാർ നൽകിയ പരാതിയിൽ ബംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.