ജിജി.വി ചേലപ്പുറം, അനിൽ ജോൺ, വിഷ്ണു എസ്. നായർ, ബി. വിജയൻപിള്ള എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. പോക്സോ കേസിൽപ്പെട്ടതിനെ തുടർന്നാണു പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി.വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 16 വയസുള്ള വിദ്യാർഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പൊലീസിൽ വിദ്യാർഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ കഴിഞ്ഞമാസം 23 മുതൽ ജോലിക്കെത്തിയിട്ടില്ല.
കൊല്ലം – കായംകുളം സർവീസിൽ ഒരു യാത്രക്കാരിക്കു ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ചതിനാണു പുനലൂർ യൂണിറ്റിലെ കണ്ടക്ടർ അനിൽ ജോണിനെ സസ്പെൻഡ് ചെയ്തത്. കോതമംഗലം യൂണിറ്റിലെ ജീവനക്കാരുടെ മുറിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണു കണ്ടക്ടർ വിഷ്ണു എസ്. നായരെ സസ്പെൻഡ് ചെയ്തത്.
വിദ്യാർഥിയോടു മോശമായി പെരുമാറിയതിനാണു ഹരിപ്പാട് യൂണിറ്റിലെ കണ്ടക്ടർ ബി. വിജയൻപിള്ളയെ സസ്പെൻഡ് ചെയ്തത്. സെപ്റ്റംബർ 19നു പന്തളം പോളിടെക്നിക് കോളജിലെ ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ ഹരിപ്പാടുനിന്നു ബസിൽ കയറിയ വിദ്യാർഥി, ചന്തിരൂർ ഹൈസ്കൂൾ സ്റ്റോപ്പിൽ ഇറങ്ങണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടു. കണ്ടക്ടർ ബസ് നിർത്താതെ വന്നപ്പോൾ വിദ്യാർഥി സ്വയം ബെല്ലടിച്ചതിനെ തുടർന്നു പ്രകോപിതനായ കണ്ടക്ടർ അടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയാൽ മതിയെന്നു ഡ്രൈവറോട് പറയുകയും ബസിന്റെ നമ്പർ ഫോട്ടോ എടുക്കാൻ ശ്രമിച്ച വിദ്യാർഥിയുടെ കോളറിൽ പിടിച്ച് വലിക്കുകയും ചെയ്യുകയായിരുന്നു.