ആൺസുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങി പുണെ റെയിൽവേ സ്റ്റേഷനിലെത്തിയ 17കാരിയെ റെയിൽവേസംരക്ഷണ സേന (ആർ.പി.എഫ്.) ഹെഡ് കോൺസ്റ്റബിളും റെയിൽവേ സ്റ്റേഷനിൽ പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സിദ്ധാർഥ് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ ജീവനക്കാരനും ചേർന്ന് ദിവസങ്ങളോളം പീഡിപ്പിച്ചതായി പരാതി. ഛത്തീസ്ഗഢ് സ്വദേശികളാണ് പെൺകുട്ടിയും സുഹൃത്തും. സംഭവവുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തകനായ കമലേഷ് തിവാരി (50)യെ പോലീസ് അറസ്റ്റ് ചെയ്തു. ആർ.പി.എഫ്. കോൺസ്റ്റബിൾ അനിൽ പവാർ (45) ഒളിവിലാണെന്ന് അഡിഷണൽ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് ഗണേഷ് ഷിന്ദേ പറഞ്ഞു.
സന്നദ്ധപ്രവർത്തകൻ ഉപയോഗിക്കുന്ന പുണെ റെയിൽവേ കോളനിയിലെ മുറികളിൽ സെപ്റ്റംബർ 12നും 17നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചയിലേറെ നീണ്ടുനിന്ന പീഡനത്തിനും തടവിനുംശേഷം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി ഛത്തീസ്ഗഢിലെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സെപ്റ്റംബർ 30ന് ഛത്തീസ്ഗഢ് പോലീസ് കേസ് പുണെ ഗവ. റെയിൽവേ പോലീസിന് (ജി.ആർ.പി.) കൈമാറി. പെൺക്കുട്ടിയുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സെപ്റ്റംബർ 9 നാണ് വിവാഹ വാഗ്ദാനം നൽകിയ 25 കാരനായ സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയത്. സ്റ്റേഷനിലെത്തിയ തങ്ങളെ ആദ്യം സമീപിച്ച മൂന്നു പേർ യൂണിഫോം ധരിച്ച ഒരു പോലീസുകാരന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും പോലീസുകാരൻ തങ്ങളെ റെയിൽവേകോളനിയിലെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. പുലർച്ചെ 1.30ന് മുറിയിൽ തിരിച്ചെത്തിയ പോലീസുകാരൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് തന്നെ സുഹൃത്തിനെ പൂട്ടിയിട്ട മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു.
അടുത്ത ദിവസം ഇവരെ സന്ദർശിച്ച സന്നദ്ധപ്രവർത്തകനും ലൈംഗികമായി പീഡിപ്പിച്ചെന്നും തങ്ങളോട് 6000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞു. സെപ്റ്റംബർ 17 വരെ ഇരുവരും തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടി ആരോപിച്ചു. തിരിച്ചെത്തിയ പെൺകുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസുമായി പങ്കുവെക്കുകയും പിന്നീട് ജഡ്ജിയുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.