ജോലി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഡൽഹിയിലെ അംബേദ്കർ നഗറിലാണ് സംഭവം. അമ്പതു വയസ്സുകാരിയായ സുശീല ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് വേദ് പ്രകാശിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു. സുശീലയുടെ മരണത്തിൽ മകൻ ആകാശിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചൊവ്വാഴ്ച രാത്രിയിൽ മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായതായും അച്ഛൻ വേദ് പ്രകാശ് വിളിച്ചതിനെ തുടർന്ന് താൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്കു വന്നപ്പോൾ മരിച്ച നിലയിൽ കിടക്കുന്ന അമ്മയെയാണ് കണ്ടതെന്ന് ആകാശ് പൊലീസിൽ മൊഴി നൽകി.
അച്ഛൻ അമ്മയുടെ മൃതദേഹം ശുചിമുറിയിൽനിന്നു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണ് താൻ കണ്ടതെന്നും മകൻ പൊലീസിനോടു പറഞ്ഞു. മകനെ ചോദ്യം ചെയ്തതോടെ ദേവ് പ്രകാശ് കുറ്റം സമ്മതിക്കുകയായിരുന്നു. ഷാൾ ഉപയോഗിച്ച് ഭാര്യ സുശീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
അമ്മയുടെ മൃതദേഹവുമായി ബുധനാഴ്ച രാവിലെ അച്ഛനോടൊപ്പം മകനും ആശുപത്രിയിലേക്കു പോയി. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനാലാണ് സ്ത്രീ മരിച്ചതെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സ്ത്രീയുടെ ശരീരത്തിൽ വിവിധയിടങ്ങളിൽ പരുക്കു പറ്റിയിരുന്നതായും കഴുത്തു ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ജോലിക്കു പോകുന്നതുമായി ബന്ധപ്പെട്ട് അമ്മയും അച്ഛനും സ്ഥിരമായി വഴക്കിട്ടിരുന്നതായും മകൻ പൊലീസിൽ മൊഴി നൽകി. അച്ഛനെതിരെ തന്റെ അമ്മ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. എന്നാൽ സമ്മർദത്തെ തുടർന്നു തന്റെ വിവാഹസമയത്ത് അമ്മ ഈ കേസ് പിൻവലിച്ചതായും ആകാശ് പൊലീസിൽ മൊഴി നൽകി.