2040-ൽ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവി ചന്ദ്രയാൻ ദൗത്യങ്ങൾ, നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ നിർമാണം, പുതിയ ലോഞ്ച് പാഡിന്റെ നിർമാണം, ലബോറട്ടറികളും അനുബന്ധ സാങ്കേതിക വിദ്യകളും ഒരുക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ചന്ദ്രയാൻ 3, ആദിത്യ എൽ1 ദൗത്യങ്ങളുടെ വിജയത്തിന് പിന്നാലെയാണ് യോഗം ചേർന്നത്.
2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ഇന്ത്യൻ സ്പേസ് സ്റ്റേഷൻ) നിർമിക്കാനും 2040 ൽ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് സാധ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാർഗ്ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ശുക്രൻ, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് നിർദേശം നൽകി.