ജമ്മു കശ്മീരിലെ അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം നാലായി ഉയർന്നു. ബുധനാഴ്‌ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് സംഭവം.
രാഷ്ട്രീയ റൈഫിൾസ് യൂണറ്റിൻ്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മുകശ്‌മീർ ഡി.എസ്.പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ തുടങ്ങിയവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോനാക് എന്നിവരുടെ സംസ്‌കാരം ഇന്ന് ജന്മനാട്ടിൽ നടക്കും. ഇരുവരുടെയും മൃതദേഹം ഇന്ന് പുലർച്ചെയോടെയാണ് ജന്മനാട്ടിലെത്തിച്ചത്. ജമ്മു കശ്‌മീർ പൊലീസിലെ ഡിഎസ്‌പി ഹുമയൂൺ ഭട്ടിന്റെ ഖബറടക്കം ഇന്നലെ നടന്നു. ലഷ്കർ ഇ തൊയ്ബ ഭീകരർക്കായുള്ള തിരച്ചിൽ അനന്ത് നാഗിൽ സൈന്യം തുടരുകയാണ്.