ഡൽഹിയിൽ 85 കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത കേസിൽ 28 കാരനായ ആകാശ് അറസ്റ്റിൽ. ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസിൽ വെള്ളിയാഴ്ചയാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികക്ക് നേരയാണ് അതിക്രമം ഉണ്ടായത്.
പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾ വയോധികയെ മർദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ചുണ്ടുകൾ മുറിക്കുകയും ചെയ്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേൽപ്പിച്ചിട്ടുമുണ്ടെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തി. കേസിന്റെ എഫ്ഐആറിന്റെ പകർപ്പും മറ്റ് വിശദാംശങ്ങളുടെ റിപ്പോർട്ട് കമ്മീഷന് നൽകണമെന്ന് ഡിസിഡബ്ല്യു ചീഫ് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കൊച്ചിയിലും കോഴിക്കോടും സമാന സംഭവങ്ങൾ നടന്നിരുന്നു. വീട്ടിൽ തനിച്ച് താമസിച്ചുവരികയായിരുന്ന 80കാരിയാണ് കൊച്ചിയിൽ ബലാത്സംഗത്തിന് ഇരയായത്. ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം നടന്നത്. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി. വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത് കയറുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.വയോധികയുടെ ഭർത്താവ് 15 വർഷം മുമ്പ് മരിച്ചിരുന്നു. ആറു പെൺമക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈൽ ഫോണും കണ്ണടയും തകർത്തു.
ഇക്കഴിഞ്ഞ ജൂൺ മാസം, കോഴിക്കോട് പനി പിടിച്ച് കിടപ്പിലായിരുന്ന വയോധികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ 74കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വടകര സ്വദേശി രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജനെ അയൽവാസികളാണ് പിടികൂടി പൊലീസിൽ എൽപ്പിച്ചത്.
വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ കോളനിയിൽ ജൂൺ അഞ്ചിന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. പനി ബാധിച്ചതിനെത്തുടർന്ന് വയോധികയെ രാജനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിന്നീട് വീട്ടിലെത്തിയ ഇവർക്ക് ഉച്ചകഴിഞ്ഞ് അൽവാസിയായ മറ്റൊരു സ്ത്രീ ഭക്ഷണവുമായി വീട്ടിലെത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. വയോധികയുടെ മുറിയിൽ രാജനും ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയതിനം തുടർന്ന് ഇവർ അയൽവാസികളെ വിളിച്ചുകൂട്ടി രാജനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
രാജൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ടൗൺ അസി. കമീഷണർ പി. ബിജുരാജും വിരലടയാള വിദഗ്ധൻ യു കെ അമീറുൽ ഹസനുമാണ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയത്.