ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ച യുവാവിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ വടക്കേ പറമ്പിൽ രാമകൃഷ്ണന്റെ മകൻ ഹരിപ്രസാദാണ് (27 ) അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഷൊർണൂർ നിലമ്പൂർ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയാണ് യുവാവ് പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. അമ്മയും മകളും കൂടി സഞ്ചരിക്കുന്നതിനിടെയാണ് കഴുത്തിൽ കിടന്നിരുന്ന മാല മോഷ്ടാവ് കവർന്നത്.
വണ്ടൂർ സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും വെള്ളിയാഴ്ച രാവിലെ ഷോർണൂർ റെയിൽവേ പോലീസ് പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയുമായിരുന്നു.
റെയിൽവേ പോലീസ് എസ് ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആർപിഎഫ് ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്കോഡും അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചു.