കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിട്ടും മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. ഇന്നലെ രാത്രിയിലുടനീളം മണിപ്പൂരിലെ ക്വാക്ത മേഖലയിൽ വെടിവയ്പ്പ് തുടർന്നു. നിരവധി സ്ഥാപനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്താൻ ആൾക്കൂട്ടം ഇന്നലെയും ഇന്നുമായി ശ്രമിക്കുന്നുണ്ട്.
ഇന്നലെ രാത്രി 9.15 വരെ ക്വാക്തയിലും കങ്കായിലും വെടിവയ്പ്പ് തുടർന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. വെടിവയ്പ്പ് നടന്ന സ്ഥലം ബിഷ്ണുപൂർ ജില്ലയുടെ അതിർത്തിയാണ്. 9.45 ഓടെ വെടിവയ്പ്പ് വീണ്ടും തുടരുകയായിരുന്നു, പിന്നീട് ഇടവിട്ട് ഇടവിട്ട് ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മൂന്ന് രാത്രിയായി ഇംഫാലിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. സംസ്ഥാനത്തിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർഎഫ്) ആൾകൂട്ടവുമായി വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായി. ട്രൈബൽ വിഭാഗത്തിൽ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥന്റെ വെയർഹൗസ് ആൾക്കൂട്ടം കത്തിച്ചിരുന്നു. ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്.
ഇന്നലെ രാത്രി 10.40 ഓടെ നൂറോളം പേരടങ്ങിയ ആൾക്കൂട്ടം ബിജെപി എംഎൽഎയായ ബിശ്വജീത് സിങ്ങിന്റെ വസി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ആർഎഎഫിന്റെ ഇടപെടലിൽ ആക്രമണം തടയാനായി. ഇറിങ്ബം പൊലീസ് സ്റ്റേഷന് നേരയും ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.
സിങ്ജാമെയിലുള്ള ബിജെപി ഓഫിസിന് മുന്നിൽ മുന്നൂറോളം പേരാണ് ഒത്തുകൂടിയത്. ബിജെപി മണിപ്പൂർ പ്രസിഡന്റ് എ ശാർദ ദേവിയുടെ ഇംഫാലിലുള്ള വസതിക്ക് നേര ആക്രമണ ശ്രമം നടന്നു. സൈന്യത്തിന്റേയും ആർഎഎഫിന്റേയും ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ബുധനാഴ്ച വൈകുന്നേരും ബിജെപി മന്ത്രിയായ നെംച കിപ്ജെനിന്റെ ഔദ്യോഗിക വസതിക്ക് ആൾക്കൂട്ടം തീവച്ചിരുന്നു. കുക്കി ആധിപത്യമുള്ള കുന്നുകൾക്കും മെയ് ആധിപത്യമുള്ള താഴ്വരയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ തീവയ്പ്പും വെടിവെപ്പുമാണ് മണിപ്പൂരിലെ രണ്ടാം ഘട്ട സംഘർഷങ്ങളിൽ കാണാനാകുന്നത്.