വയനാട് അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ രണ്ട് പെൺകുട്ടികൾ കീഴടങ്ങി. പ്ലസ്ടു, പത്താംക്ലാസ് വിദ്യാർത്ഥിനികളാണ് കീഴടങ്ങിയത്. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദിനെയാണ് കുട്ടികൾ ചേർന്ന് കൊന്ന് ചാക്കിൽകെട്ടി ഉപേക്ഷിച്ചത്.
രാവിലെ 11 മണിയോടെയാണ് പ്രദേശത്തെ പൊട്ടക്കിണറ്റിൽ നിന്നും മുഹമ്മദിന്റെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ വൈകീട്ടോടെയാണ് പെൺകുട്ടികൾ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത്.
പെൺകുട്ടികളും അമ്മയും മുഹമ്മദിന്റെ വാടക വീട്ടിൽ താമസിച്ചുവരികയാണ്. ചൊവ്വാഴ്ച രാവിലെ ഭാര്യ പുറത്തുപോയ തക്കം നോക്കി പെൺകുട്ടികളുടെ വീട്ടിൽ എത്തിയ മുഹമ്മദ് അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ കുട്ടികൾ ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതോടെ കുട്ടികൾ കോടാലി ഉപയോഗിച്ച് തലയ്‌ക്ക് അടിയ്‌ക്കുകയായിരുന്നു.
കുട്ടികളും അമ്മയും നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. ഇവരെ ബുധനാഴ്ച ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം കുട്ടികളെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും.