തൂത്തുക്കുടി സ്റ്റെർലൈറ്റിലെ ഓക്‌സിജൻ പ്ലാന്റ് തുറക്കാൻ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലാണ് തീരുമാനം. ഓക്‌സിജൻ പ്ലാന്റ് മാത്രമായിരിക്കും തുറക്കുക. സുപ്രിംകോടതി നിർദേശത്തെ തുടർന്നാണ് നടപടി. ദിവസം ആയിരം ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.
വേദാന്ത കമ്പനിയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് ഓക്സിജൻ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. പ്ലാന്റ് തുറക്കാൻ കഴിയില്ലെന്ന തമിഴ്നാട് സർക്കാരിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്ലാന്റിനെതിരെ 2018 മെയിൽ പ്രദേശവാസികൾ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.