കുടുംബ വഴക്കു ഒത്തു തീര്‍ക്കാന്‍ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനായ യുവാവും വിജിലൻസിന്റെ പിടിയില്‍. മുണ്ടക്കയം സി.ഐ. വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുണ്ടക്കയം, ചെളിക്കുഴി സ്വദേശി സുധീപുമാണ് പിടിയിലായത്. ഇളങ്കാട് വയലില്‍ ജസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് വര്‍ക്കി നല്‍കിയ മൊഴിയെ തുടര്‍ന്ന് എടുത്ത കേസ് ഒത്തു തീര്‍ക്കാന്‍ ജസ്റ്റിനോട് സി.ഐ. ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.ആദ്യ ഘട്ടമായി 50000 രൂപ നല്‍കിയപ്പോഴായിരുന്നു അറസ്റ്റ്. ഡിസംബറില്‍ ഉണ്ടായ സംഭവത്തില്‍ 60 ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ജസ്റ്റിന്‍ ജോര്‍ജ് ഹൈക്കോടതിയിൽ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയം ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം നല്‍കിയത്.ഇതേ തുടര്‍ന്ന് എല്ലാ ദിവസവും സ്റ്റേഷനില്‍ വിളിപ്പിച്ചു സി.ഐ. ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്ന് ജസ്റ്റിന്‍ പറഞ്ഞു. ഇതിനിടയില്‍ ജനുവരിയില്‍ ജസ്റ്റിന്റെ മാതാവിനെ പിതാവ് മുറിയില്‍ പൂട്ടിയിട്ട സംഭവവുമുണ്ടായി.സി.ഐ. ക്കെതിരെ നിരവധി പരാതി ലഭിച്ചിരുന്നുവെന്നും ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്നും വിജിലന്‍സ് എസ്.പി. വിനോദ് കുമാര്‍ പറഞ്ഞു. 2014ല്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കഴക്കൂട്ടത്തു വച്ചു അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ സസ്പെന്‍ഷനായിരുന്ന സി.ഐ.യെ മുണ്ടക്കയത്തേക്ക് സ്ഥലം മാറ്റുകയായിരുന്നൂ.ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.