ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി ഭാരത് ബയോടെക്. 28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് എടുക്കുമ്പോഴാണ് വാക്സിന്റെ ഫലം ഉണ്ടാവുക എന്ന് ഭാരത് ബയോടെക് അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു എന്നും ഭാരത് ബയോടെക് കൂട്ടിച്ചേർത്തു.
പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇന്നാണ്. മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്.
എന്നാൽ ഇന്ന് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രി നിലവിൽ അമ്പാല സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കിന്റെ വാക്സിന്റെ പേര് കോവാക്സിൻ എന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് കമ്പനിയുടെ വാക്സിൻ പരീക്ഷണം.