വാർത്താ റിപ്പോർട്ടിംഗിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ടി വി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേർണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു.
മാധ്യമ പ്രവർത്തകരുടെ തൊഴിൽ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേർപാട്.
പ്രകൃതിക്ഷോഭം മുതൽ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവർത്തകരെന്നും യൂണിയൻ വാർത്താകുറിപ്പിൽ പറഞ്ഞു. നിരന്തരം ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു മുകേഷിന്റെ അപകടം.
വിവിധ മേഖലകലിൽ സർഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനെയാണ് 34-ാം വയസിൽ നഷ്ടമായതെന്നും പത്രപ്രവർത്തക യൂണിയർ പറഞ്ഞു. തൊഴിലിനിടയിൽ ജീവൻ നഷ്ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.
കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും സർക്കാരിനോട് അഭ്യർഥിച്ചു.