ഉന്നവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ച് ഗവർണർക്ക് കൈമാറി. ഗവർണർ രാജി സ്വീകരിച്ചു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജലീൽ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. പിന്നാലെയാണ് രാജി വച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറൽ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.
മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചത്.