നിയമസഭാ ചട്ടം ദുർവ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാനാണ് സ്പീക്കറുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ സമാജികർക്കുള്ള ഭരണഘടനാപരമായ പരിരക്ഷ മറ്റുള്ളവർക്ക് ലഭിക്കില്ലെന്ന് കേരള നിയമസഭയിൽ തന്നെ നേരത്തെ റൂളിംഗ് ഉള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.പഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസപ്പെടുത്താനുള്ള സ്പീക്കറുടെയുടെയും സ്പീക്കറുടെ ഓഫീസിന്റെയും നിലപാട് നിയമാനുസൃതമല്ലെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കിൽ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാൻ സ്പീക്കർ ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.