ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കും. നെഞ്ചിടിപ്പ് വര്‍ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അജ്ഞാത വാസത്തിലാണ്. ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വേദിയില്‍ നിന്ന് ഒളിച്ചോടുന്നത് ഇതാദ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
സ്വപ്ന സുരേഷിൻ്റെ ജീവൻ അപകടത്തിലാണെന്നും കെപിസിസി പ്രസിഡൻറ്. സ്വപ്നയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കും. സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്ത് പോയത് സംബന്ധിച്ച അന്വേഷണം മുഖ്യമന്ത്രി ഇടപെട്ടു തടയുകയാണ്. ശിവശങ്കര്‍ പയറ്റിയ അടവുകൾ തന്നെയാണ് സി എം രവീന്ദ്രനും പയറ്റുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
അതേസമയം അഞ്ച് ജില്ലകളിലായി നടന്ന ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ 72.67 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 451 തദ്ദേശ സ്ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 8116 വാര്‍ഡുകളും. 12643 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരുന്നത്. 41,000ല്‍ അധികം തപാല്‍ വോട്ടുകള്‍ വിതരണം ചെയ്തു.
തിരുവനന്തപുരം-69.76%, കൊല്ലം- 73.41%, പത്തനംതിട്ട- 69.70%, ആലപ്പുഴ- 77.23%, ഇടുക്കി- 74.56% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം. തിരുവനന്തപുരം കോര്‍പറേഷനില്‍ 59.73 ശതമാനവും, കൊല്ലം കോര്‍പറേഷനില്‍ 60.06 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.