ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും.
ഒമർ ലുലുവിന് നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയിൽ ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയിൽ സ്ഥഥിര താമസമാക്കിയ യുവനടിയാണ് ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി, കുറ്റകൃത്യം നടന്ന സ്‌റ്റേഷൻ പരിധി നെടുമ്പാശേരി ആയതിനാൽ ഇവിടേക്ക് കൈമാറുകയായിരുന്നു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമർ ലുലുവിൻ്റെ വാദം. 2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ആ വർഷം സംവിധാനം ചെയ്‌ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടായി. ഇത് 2023 ഡിസംബർ വരെ ബന്ധം തുടർന്നു. പിന്നീട് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സംശയത്തോടെയാണ് നടി കണ്ടിരുന്നതെന്നും ഇതിനാൽ ബന്ധം തകർന്നെന്നും ഒമർ ലുലു അവകാശപ്പെടുന്നു.


