നികുതിയുടെ പേരിൽ കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത്. രാജ്യം മുഴുവൻ ഒരു നികുതി എന്നു കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി.
“അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 രൂപ എന്നാണ് നമ്മുടെ നിലപാട്. ശബരിമല സീസൺ വരാൻ പോകുകയാണെന്ന് തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങോട്ടു വരാൻ പോകുന്നത്. ഞങ്ങൾ ഖജനാവിൽ പണം നിറയ്ക്കും.
ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെനിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെഎസ്ആർടിസിയുടെ വണ്ടി പിടിച്ചിട്ടാൽ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും. അതിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല.” – ഗണേഷ് കുമാർ പറഞ്ഞു.