മലയാളികൾക്കുള്ള ഈ വർഷത്തെ ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം മാറുമോ? ഇറക്കുമതി -കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്‌റ്റംസിൻ്റെ അനുമതി വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്ന വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചു കഴിഞ്ഞു. കസ്‌റ്റംസ് ആക്ടിലെ സെക്‌ഷൻ 7എ അംഗീകാരമാണ് കിട്ടിയത്.
ഇന്ത്യയുടെ ആദ്യ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചിരുന്നു. റോഡ്, റെയിൽ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളിൽനിന്ന് ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകൾ വലിയ ചരക്കുകപ്പലിലേക്ക് (മദർ വെസൽ) മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്‌ഥാനങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണ് ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖങ്ങൾ.
കസ്‌റ്റംസിൽ നിന്ന് സെക്‌ഷൻ 8, സെക്‌ഷൻ 45 അനുമതികൾ കൂടി ലഭിക്കാനുണ്ട്. റോഡ്, റെയിൽ കണക്റ്റിവിറ്റികളും സജ്ജമാകുന്ന മുറയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കാം. ഇത് ഈ ഓണത്തിൽ മുൻപു സാധ്യമാകുമെന്ന സംസ്‌ഥാന സർക്കാരിൻ്റെ വാക്കുകൾ യാഥാർഥ്യമാകുമോ എന്നാണ് ഇനി അറിയേണ്ടത്.


