കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയാ ഉപയോഗത്തിന് യുകെ നിയന്ത്രണമേർപ്പെടുത്തിയേക്കും. 16 വയസിന് താഴെയുള്ള കൗമാരക്കാരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയിൽ പെടുന്നവർക്കിടയിലെ സോഷ്യൽ മീഡിയാ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങൾ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളിൽ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും ഉൾപ്പടെ നിഷ്കർഷിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്റ്റ് നിലവിലുണ്ട്. ഇതിന് പുറമെ അധിക നടപടികൾ സ്വീകരിക്കാനാണ് ഋഷി സുനകിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഉദ്ദേശിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ എന്തെല്ലാമെന്ന് കണ്ടെത്തുന്നതിനായുള്ള കൂടിയാലോചനകൾക്ക് 2024 ആദ്യ മാസങ്ങളിൽ തുടക്കമിടും.
സോഷ്യൽ മീഡിയാ ഉപയോഗത്തെ തുടർന്ന് കുട്ടികൾ ആത്മഹത്യയിലേക്കും അപകടകരമായ വെല്ലുവിളികൾ സ്വീകരിക്കുന്നതിലേക്കും നയിച്ച സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അതേസമയം മാതാപിതാക്കളെ സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച് ബോധവൽകരിക്കേണ്ടതുണ്ടെന്നും അതിന് ശക്തിപകരുന്ന ഗവേഷണ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ഫേസ്ബുക്കും മെസെഞ്ചറും എൻക്രിപ്റ്റഡ് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നാഷണൽ ക്രൈം ഏജൻസി അതിൻ്റെ വെല്ലുവിളികളെ കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എൻക്രിപ്റ്റഡ് സോഷ്യൽ മീഡിയാ സേവനങ്ങൾ വഴി രണ്ടുപേർ എന്തെല്ലാം ആണ് സംവദിക്കുന്നത് എന്നറിയാൻ സാധിക്കില്ല. ഇത് കുട്ടികളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിക്കാമെന്ന സാഹചര്യമുണ്ട്. ഒപ്പം ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനും എൻക്രിപ്ഷൻ പ്രയാസം സൃഷ്ടിക്കുന്നു.


