ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ആദ്യനീക്കവുമായി ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡ്. സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കരട് റിപ്പോർട്ടിന് അന്തിമരൂപം നൽകി. പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്നും വിവാഹം നിർബന്ധമായും രജിസ്റ്റർചെയ്യണമെന്നും റിപ്പോർട്ടിൽ സമിതി ശുപാർശചെയ്യുന്നു. ഉത്തരാഖണ്ഡ് മാതൃകയായിരിക്കും ഏക സിവിൽ കോഡ് നടപ്പാക്കാനായി കേന്ദ്രസർക്കാർ സ്വീകരിക്കുകയെന്നാണ് സൂചന.

റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് ശുപാർശകൾ തയ്യാറാക്കിയത്. 2022-ലാണ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ചത്. എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളുമായി ചർച്ച ചെയ്തശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ദേശായി മാധ്യമങ്ങളോടു പറഞ്ഞു. വിദഗ്ധസമിതിയുടെ കരട് റിപ്പോർട്ട് ഉടൻ സംസ്ഥാനസർക്കാരിന് സമർപ്പിക്കും. സംസ്ഥാനസർക്കാർ അത് മന്ത്രിസഭായോഗത്തിൽ പാസാക്കിയശേഷം നിയമസഭയിൽ വെക്കും.



