കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസ്സിൽ പൊട്ടിത്തെറി.നേതൃത്വത്തിൽ പുതിയ പേരുകൾ ഉയർന്നുവരുമെന്നു വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മൻ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുൻഗണന. മുതിർന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. കെ സുധാകരന്റെ പേര് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരാൻ സാധ്യത. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല ഒഴിയാൻ അനുവദിക്കണമെന്നുമാണ് മുല്ലപ്പളളി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഏകപക്ഷീയ തീരുമാനം എടുക്കരുതെന്ന് മുല്ലപ്പളളിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന് കൂട്ടുത്തരവാദിത്തമുണ്ട്. അതിനാൽ കൂട്ടായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും ചെന്നിത്തല മുല്ലപ്പളളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.