ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തിൽ മോദി പറഞ്ഞു.

ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു. ഇനി ബഹിരാകാശത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് സഞ്ചരിക്കണം. പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകൾക്ക് മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടിയുള്ള നിർണായകരഹസ്യങ്ങൾ നൽകാൻ കഴിയും. ആകാശഗംഗകൾക്ക് അപ്പുറമാണ് നമ്മുടെ ചക്രവാളം. ബഹിരാകാശത്തിന്റെ അനന്തമായ വിശാലത ഒരുലക്ഷ്യസ്ഥാനവും അവസാനത്തേതല്ലെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. അതേപോലെ ബഹിരാകാശ മേഖലയിലെ നയപരമായ പുരോഗതിക്കും അവസാനമുണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്യഭട്ടയിൽനിന്ന് ഗഗൻയാനിലേക്ക് എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിന പ്രമേയം. അത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസവും ഭാവിക്കായുള്ള ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.


