ഗാസ സിറ്റിയിൽ ഭക്ഷണപ്പൊതികൾക്കായി തടിച്ചുകൂടിയ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്ത ഇസ്രയേലിനെതിരെ ലോകമെങ്ങും ശക്‌തമായ പ്രതിഷേധം ഉയരുന്നതിനിടെ ആദ്യമായി ഇടപെട്ട് അമേരിക്ക. ഗാസയിൽ ഭക്ഷണവും അവശ്യവസ്‌തുക്കളും സൈനിക വിമാനത്തിൽ എയർഡ്രോപ്പ് ചെയ്യുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു.

ആദ്യമായാണ് അമേരിക്ക ഇത്തരത്തിലുള്ള നടപടിയുമായി രംഗത്തെത്തുന്നത്. ഫ്രാൻസ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ഇത്തരത്തിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കുന്നുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യേണ്ട സമയമാണെന്നും ഇപ്പോൾ ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ പര്യാപ്തമല്ലെന്നും ബൈഡൻ പറഞ്ഞു. മറ്റു മാർഗങ്ങളിലൂടെ കൂടുതൽ സഹായം ഗാസയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും ബൈഡൻ അറിയിച്ചു.
സൈന്യത്തിന്റെ ‘റെഡി ടു ഈറ്റ്’ ഭക്ഷ്യവസ്‌തുക്കളാവും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുകയെന്ന് വൈറ്റ് ഹൗസ് വക്‌താവ് ജോൺ കിർബി പറഞ്ഞു. ഏകദേശം 5,76,000 പേരാണ് ഗാസാ മുനമ്പിലുള്ളതെന്നും യുദ്ധഭൂമിയിൽ ഭക്ഷണവും വെള്ളവുമടക്കം അവശ്യവസ്‌തുക്കൾക്കായി ജീവൻ കളയേണ്ട അവസ്‌ഥയിലാണു പലസ്തീൻകാരെന്നു ലോകാരോഗ്യ സംഘടന പ്രസ്‌താവിച്ചു. ഗാസയിലെ ആരോഗ്യരംഗം മുട്ടിലിഴയുകയാണെന്നും ഡബ്ല്യുഎച്ച്ഒ വക്താവ് ക്രിസ്റ്റ‌്യൻ ലിൻഡ്സ്മെയർ ജനീവയിൽ പറഞ്ഞു.

ഗാസയിൽ ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 700 ൽ ഏറെപ്പേർക്കു പരുക്കേറ്റു. ലോകരാജ്യങ്ങളും വിവിധ സന്നദ്ധസംഘടനകളും ഹീനമായ സൈനികനടപടിയെ അപലപിച്ചു. ഭക്ഷണത്തിനു കാത്തുനിന്നവരെ അരുംകൊല ചെയ്തതിൽ ഇന്ത്യ അഗാധമായ നടുക്കം പ്രകടിപ്പിച്ചു. ഗാസയിലെ മനുഷ്യദുരിതത്തിനിടെ ഇതു കടുത്ത ആശങ്കയുയർത്തുന്നതായും വിദേശകാര്യമന്ത്രാലയം പ്രസ്‌താവിച്ചു. ഫ്രാൻസ്, ബ്രസീൽ, തുർക്കി, സൗദി അറേബ്യ, ഈജിപ്‌ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു.
തിക്കിലും തിരക്കിലുമാണു കൂടുതൽപേരും കൊല്ലപ്പെട്ടതെന്നും ജനക്കൂട്ടം അക്രമാസക്‌തമായതോടെ സ്വയംരക്ഷാർഥം വെടിയുതിർക്കുകയായിരുന്നു എന്നും ഇസ്രയേൽ ന്യായീകരിച്ചു. ഇസ്രയേൽ ടാങ്കുകൾ വളഞ്ഞ ജനക്കൂട്ടത്തിനുനേരെ യുദ്ധവിമാനങ്ങളും വെടിയുതിർത്തെന്നു സാക്ഷികൾ പറയുന്നു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,228 ആയി. 71,377 പേർക്കു പരുക്കേറ്റു.



