2021-ൽ അർജൻ്റെൻ ഇതിഹാസം ലയണൽ മെസ്സിക്ക് ബാലൺദ്യോർ നൽകിയതിൽ അഴിമതിയെന്ന് ഫ്രഞ്ച് മാധ്യമം. മെസ്സിക്ക് ബാലൺദ്യോർ ലഭിക്കാൻ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ചില വഴിവിട്ട നീക്കങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. മെസ്സി ബാഴ്സലോണ വിട്ട് പി.എസ്.ജി.യിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

ഫ്രാൻസ് ഫുട്ബോൾ മാസിക മുൻ ചീഫ് എഡിറ്ററും ബാലൺദ്യോർ സംഘാടകനുമായ പാസ്കൽ ഫെറെയെ പി.എസ്.ജി. സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. മെസ്സിക്ക് ബാലൺദ്യോർ ലഭിക്കാൻ ഫെറെയിൽനിന്ന് പിന്തുണ ലഭിക്കുന്നതിനായി ഇദ്ദേഹത്തെ പലനിലക്ക് പി.എസ്.ജി. സഹായിച്ചെന്നാണ് വിവരം. ഫ്രഞ്ച് മാധ്യമമായ ലെ മോൻഡെയാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

സംഭവത്തിൽ പി.എസ്.ജി. മുൻ കമ്യൂണിക്കേഷൻ ഡയറക്ടർ ജീൻ മാർഷ്യൽ റൈബ്സിനെതിരേ പ്രാഥമികാന്വേഷണമാരംഭിച്ചു. റൈബ്സും പി.എസ്.ജി. ഉടമയായ നാസർ അൽ ഖലീഫയും പാസ്കൽ ഫെറെയ്ക്ക് സമ്മാനങ്ങൾ നൽകിയെന്നും ചില ട്രിപ്പുകൾ ഓഫർ ചെയ്തെന്നുമാണ് റിപ്പോർട്ട്. മെസ്സിയുടെ ഏഴാം ബാലൺദ്യോറായിരുന്നു 2021-ലേത്. നേട്ടത്തോടെ, ബാലൺദ്യോർ ലഭിക്കുന്ന ആദ്യ പി.എസ്.ജി. താരമായി മെസ്സി മാറി. നിലവിൽ എട്ട് ബാലൺദ്യോറാണ് മെസ്സിക്കുള്ളത്. ഏറ്റവും കൂടുതൽ ബാലൺദ്യോർ ലഭിച്ച വ്യക്തിയും മെസ്സിയാണ്.



