മലപ്പുറത്ത് വെള്ളിയാഴ്ച സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യപരിപാടിയിൽ ഹമാസ് നേതാവ് ഓൺലൈനായി പങ്കെടുത്തത് വിവാദത്തിൽ. ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഹമാസ് നേതാവ് ഖലീദ് മാഷൽ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോ സംഘടാകരാണ് പുറത്തുവിട്ടത്.

“അൽ അഖ്സ നമ്മുടെ അഭിമാനമാണ്, നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാർ കഴിഞ്ഞ ഒക്ടോബർ 7 മുതൽ അഖ്സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേൽ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണ്. വീടുകൾ തകർത്തു കൊണ്ടിരിക്കുന്നു’- ഖലീദ് മാഷൽ അറബിയിൽ നടത്തിയ പ്രസംഗത്തിന്റെ സംഘാടകർ പുറത്തുവിട്ട മലയാളം പരിഭാഷയിൽ പറയുന്നു.
“സത്യനിഷേധികളും അന്യോന്യം മിത്രങ്ങളാകുന്നു. ഇത് നിങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെങ്കിൽ നാട്ടിൽ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്. അഥവാ നമ്മുടെ എതിരാളികൾ നമുക്കെതിരെ ഒരുമിക്കുന്നത് നാം കാണുമ്പോൾ അതുപോലെ നമ്മളും ഒന്നിക്കണം. അവർക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവും. ഇസ്ലാമിക സമൂഹത്തിനുമേൽ ഞങ്ങളുടെ ഉറപ്പ് ശക്തമാണ്, നമ്മൾ വിജയിക്കുക തന്നെ ചെയ്യും.’- എന്നു പറഞ്ഞുകൊണ്ടാണ് ഖലീദ് മാഷൽ പ്രസംഗം അവസാനിപ്പിക്കുന്നത്.
അതേസമയം ഹമാസ് നേതാവ് പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
“മലപ്പുറത്ത് നടന്ന പലസ്തീൻ ഐക്യദാർഢ്യപരിപാടിയിൽ ഖലീദ് മാഷൽ ഓൺലൈനായി പങ്കെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണ്? സേവ് പലസ്തീൻ’ എന്ന മുദ്രാവാക്യത്തിന്റെ മറവിൽ അവർ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്റെ നേതാക്കളെയും “പോരാളികളായി’ മഹത്വവത്കരിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്,”, കെ. സുരേന്ദ്രൻ എക്സിൽ കുറിച്ചു.
മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ റാലിയിൽ പങ്കെടുത്തതിന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും ലോക്സഭാ എംപിയുമായ ശശി തരൂരിനെതിരെയും ബിജെപി രംഗത്തെത്തി അത് ഹമാസ് അനുകൂല പരിപാടിയായിരുന്നു എന്നും പാർട്ടി ആരോപിച്ചു.
പലസ്തീനിലെ യുദ്ധത്തിനിരയായ ആളുകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കാൻ പലസ്തീൻ വിഷയം ഉപയോഗിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഉടനീളം ഹമാസ് അനുകൂല, ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതായി പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

മുൻ യുഎൻ നയതന്ത്രജ്ഞനെന്ന നിലയിൽ വിഷയത്തിൽ തരൂരിന്റെ നിലപാട് കണക്കിലെടുക്കുമ്പോൾ, അത് രാജ്യത്തിന്റെ സ്ഥാപിത നിലപാടിന് വിരുദ്ധമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
ഈ മാസം ആദ്യവാരമാണ് ഹമാസിന്റെ നേതൃത്വത്തിൽ ഇസ്രയേലിനെതിരേ അപ്രതീക്ഷിത ആക്രമണം നടക്കുന്നത്. തുടർന്ന് ഇസ്രയേൽ ഹമാസിനെതിരേ വ്യോമാക്രമണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കരയുദ്ധത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇതുവരെയുള്ള ആക്രമണങ്ങളിൽ ഗാസയിൽ 7000-ൽ പരം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


