Thursday, February 12, 2026
HomeNewsഇഎംഎസ് തെറ്റായിരുന്നെന്ന് എം വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ?; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ...

ഇഎംഎസ് തെറ്റായിരുന്നെന്ന് എം വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ?; ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണം

Published on

സിപിഎം ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു. “ഇഎംഎസ് ഒരു കാലത്തും ഏക സിവിൽ കോഡിന് എതിരായിരുന്നില്ല. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഇഎംഎസ് പറഞ്ഞിട്ടുള്ളത്. ഇഎംഎസിന്റെ പുസ്തകത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും അതിന് വേണ്ടി ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്താൻ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും
പറഞ്ഞിട്ടുണ്ട്” സതീശൻ പറഞ്ഞു.

ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സിപിഎം അംഗങ്ങൾ ആവശ്യപ്പെട്ടതിന്റെ രേഖയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 1987 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദു വർഗീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ശരിഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടത്. ഇഎംഎസിന്റെയും സിപിഎം നേതാക്കളുടെയും അഭിപ്രായം അതായിരുന്നു. ഇഎംഎസ് തെറ്റായിരുന്നെന്ന് എം വി ഗോവിന്ദനും സിപിഎമ്മും ഇപ്പോൾ പറയാൻ തയാറുണ്ടോ. സിപിഎമ്മിന്റെ നയരേഖയിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോയെന്നും സതീശൻ ചോദിച്ചു.

ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സിപിഎം ഇപ്പോൾ ആവശ്യപ്പെടുന്നത്. അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നത്. യുഡിഎഫ് സുശക്തമാണ്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സിപിഎമ്മിന് നൽകാനുള്ളത്. കേരള കോൺഗ്രസ്എ ൽഡിഎഫിനൊപ്പമാണ്. ഇപ്പോൾ അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായി ചേർന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും. നരേന്ദ്ര മോദിക്ക് പഠിക്കുകയും രാജ്യത്തെ നിയമ സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെയും ഏക സിവിൽ കോഡിന്റെ പേരിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വരുന്നവരെയും ഞങ്ങൾ കൂടെയിരുത്തില്ല. സ്വയം വ്യക്തതയില്ലാത്തത് കൊണ്ടാണ് എം വി ഗോവിന്ദൻ ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെപിസിസി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. അവ്യക്തത സിപിഎമ്മിനാണ്. ഇഎംഎസും സിപിഎം നേതാക്കളുമൊക്കെ പറഞ്ഞത് അച്ചടിച്ച് വന്നിട്ടുണ്ട്. സിപിഎമ്മാണ് മലക്കം മറിയുന്നത്.

എല്ലാക്കാലത്തും ഏക സിവിൽ കോഡിന് എതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് ആ വൈവിധ്യം നിലനിർത്തണമെന്നതാണ് കോൺഗ്രസ് നിലപാട്. എക്സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും ഒത്തുചേരുന്ന സ്റ്റേറ്റിന് വ്യക്തി നിയമങ്ങളിലേക്കും ആചാരക്രമങ്ങളിലേക്കും ഏതറ്റം വരെ പോകാമെന്നതാണ് പ്രശ്നം. അതുകൊണ്ടാണ് ശബരിമലയിൽ കോൺഗ്രസ് സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്തത്. ആചാരക്രമങ്ങളിൽ മാറ്റം വരുത്താൻ സ്റ്റേറ്റ് ശ്രമിക്കരുതെന്നാണ് അന്ന് കോൺഗ്രസ് പറഞ്ഞത്.

ശബരിമല ആചാരക്രമങ്ങളിൽ കോടതി ഇടപെടരുതെന്ന അതേ നിലപാടാണ് ഏക സിവിൽ കോഡിലും കോൺഗ്രസിനുള്ളത്. ആശയപരമായ അടിത്തറയിൽ നിന്നു കൊണ്ടാണ് കോൺഗ്രസ് സംസാരിക്കുന്നത്. ഇഎംഎസ് ഒന്ന് പറയുക, ഗോവിന്ദൻ മറ്റൊന്നു പറയുക എന്നൊരു രീതി കോൺഗ്രസിനില്ല.

മലബാറിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് പോലും ഹയർ സെക്കൻഡറി പ്രവേശനം കിട്ടാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. കുട്ടികൾ കരയുകയാണ്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ പതിനായിരക്കണക്കിന് കുട്ടികൾക്കാണ് പ്രവേശനം ലഭിക്കാത്തത്. എന്തിനാണ് ഇങ്ങനെയൊരു സർക്കാർ. കാലവർഷക്കെടുതിയിലും സർക്കാർ ഒന്നും ചെയ്തില്ല. പനിപിടിച്ച് ആശുപത്രികൾ നിറയുമ്പോഴും പനിക്കണക്ക് കൊടുക്കരുതെന്നാണ് നിർദ്ദേശം.

കെഎസ്ആർടിസിയുടെ കാര്യത്തിൽ തീരുമാനമായി. സിവിൽ സപ്ലൈസ് കോർപറേഷനിലും ഇപ്പോൾ 3400 കോടിയുടെ കടമായി. അതും പൂട്ടലിന്റെ വക്കിലാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പൂട്ടാൻ പോകുകയാണ്. എന്തിനാണ് ഇങ്ങനെയൊരു സർക്കാർ എന്നതാണ് ചോദ്യമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...