ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയ്ക്ക് തിരിച്ചടി. കോച്ച് ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. അമ്മ സീമയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ജൂൺ 11-ാം തീയതി ഹൃദയാഘാതമുണ്ടായ ഗംഭീറിൻ്റെ അമ്മ, ഡൽഹിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം ജൂൺ 20-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഗംഭീർ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. എന്നാൽ അമ്മയുടെ ആരോഗ്യസ്ഥിതി അനുസരിച്ചേ ഗംഭീർ മടങ്ങിയെത്തുകയുള്ളൂ.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിന്റെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളിലെ ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനം നിരീക്ഷിക്കാൻ ഗംഭീർ ജൂൺ ആറാം തീയതി തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.
ഗംഭീർ നാട്ടിലേക്ക് മടങ്ങിയതോടെ വെള്ളിയാഴ്‌ച നടക്കുന്ന ഇന്ത്യ – ഇന്ത്യ എ ടീമുകളുടെ നാല് ദിവസത്തെ ഇൻട്രാ-സ്‌ക്വാഡ് മത്സരത്തിൽ ടീമിൻ്റെ ചുമതല അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷാറ്റെ ഏറ്റെടുക്കും. ബൗളിങ് കോച്ച് മോർണി മോർക്കലും ബാറ്റിങ് കോച്ച് സിതാൻഷു കൊട്ടകും ടീമിനൊപ്പമുണ്ട്.

രോഹിത് ശർമ, വിരാട് കോലി, ആർ. അശ്വിൻ എന്നീ പ്രമുഖർ വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്‌മാൻ ഗില്ലിന് ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയും. അതിനാൽ തന്നെ താരതമ്യേന യുവനിരയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൻ്റെ ഉത്തവാദിത്തം മുഴുൻ ഗംഭീറിന്റെ ചുമലിലായിരുന്നു. ഗംഭീർ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യൻ ടീമിന്റെ തയാറെടുപ്പുകളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.

