ലഭിക്കുന്ന വിവരങ്ങളുടെ(ഡേറ്റ) അടിസ്ഥാനത്തിൽ അവയെ വിശകലനം ചെയ്യാനും അതിവേഗത്തിൽ ഫലം കണ്ടെത്തി നൽകാനുമുള്ള സൂപ്പർകംപ്യൂട്ടിങ് കേന്ദ്രം സംസ്ഥാനത്തും സജ്ജമാകും. കോട്ടയം പാമ്പാടി ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിലാണ് സൂപ്പർ കംപ്യൂട്ടിങ് കേന്ദ്രം പ്രവർത്തനത്തിനൊരുങ്ങുന്നത്. വിശദപദ്ധതിരേഖ അന്തിമഘട്ടത്തിലാണ്. അടുത്തവർഷത്തോടെ പ്രവർത്തനം ആരംഭിക്കും. നൂറുകോടി രൂപയാണ് അടങ്കൽ.
സൂപ്പർകംപ്യൂട്ടിങ് സേവനങ്ങൾ തുച്ഛമായ നിരക്കിൽ പൊതുജനങ്ങളിലേക്കെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സൂപ്പർകംപ്യൂട്ടിങ് സംവിധാനം ഉപയോഗിച്ചുള്ള പ്രവർത്തനം ചിലയിടങ്ങളിൽ മാത്രമാണ് നിലവിൽ നടത്തുന്നത്. എന്നാൽ, പൊതുവായി ഉപയോഗിക്കുന്നതിൽ നിയന്ത്രണമുണ്ട്. നിലവിൽ ഒരു മണിക്കൂറിൽ ആയിരം പ്രൊസസർ(കംപ്യൂട്ടർ തലച്ചോർ) ഉപയോഗിച്ചുള്ള സൂപ്പർ കംപ്യൂട്ടിങ്ങിനു 1500 രൂപ മുതൽ ഈടാക്കാം. എന്നാൽ, പുതിയ കേന്ദ്രത്തിൽ വളരെ കുറഞ്ഞനിരക്കാണ് ഈടാക്കാൻ ഉദ്ദേശിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, മറ്റു ഗവേഷണസ്ഥാപനങ്ങൾ തുടങ്ങിയവയിൽ സൂപ്പർകംപ്യൂട്ടിങ് സംവിധാനം വ്യാപിപ്പിക്കും. ഇതിനായി ഉപഭോക്താക്കൾക്ക് യൂസർനെയിമടക്കമുള്ള കാര്യങ്ങൾ സജ്ജമാക്കും. കാലാവസ്ഥാപ്രവചനം, ബഹിരാകാശദൗത്യങ്ങൾ, പ്രതിരോധം, സാമ്പത്തികം, ആരോഗ്യം, വ്യവസായം തുടങ്ങിയ വിഷയങ്ങളിലും സഹായംതേടാം. നിർമിതബുദ്ധി ഉൾപ്പെടുത്തിയുള്ള വിശകലനവും ഇതിൽ സാധ്യമാകും.

സൂപ്പർകംപ്യൂട്ടിങ് എന്താണ്
സങ്കീർണമായ ഡേറ്റ അഥവ വിവരങ്ങൾ വിശകലനംചെയ്യാനും ചുരുങ്ങിയ സമയത്തിൽ ലളിതമായ ഉത്തരംകണ്ടെത്താനും കഴിയും. സാധാരണ കംപ്യൂട്ടറിൽ രണ്ടുമുതൽ എട്ടുവരെ പ്രൊസസറാണുള്ളത്. സൂപ്പർകംപ്യൂട്ടറിൽ ആയിരക്കണക്കിനുള്ള പ്രൊസസർ ഒരേസമയം പ്രവർത്തിക്കുന്നതോടെ ചെറുതും വലുതുമായ ഡേറ്റകൾ നിമിഷനേരംകൊണ്ട് തീർപ്പാക്കാൻ കഴിയും. ഭാവിയിൽ സൂപ്പർ കംപ്യൂട്ടിങ്ങിന്റെ ശേഷി വർധിപ്പിച്ച് ക്വാണ്ടം കംപ്യൂട്ടിങ് എന്ന ഏറ്റവും ഉയർന്നശേഷിയുള്ള സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.



