അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടിയെ കുറിച്ചുള്ള ചർച്ച ഉയർത്തി ഇലോൺ മസ്ക്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ എക്സിൽ, അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ട്വിറ്ററിൽ ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്‌ക് പങ്കുവെച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയിയ്ക്കും ഡെമോക്രാറ്റിക് പാർട്ടിയ്ക്കും ഇടയിൽനിൽക്കുന്ന, രാജ്യത്തെ എൺപതുശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാൻ അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതില്ലേ എന്നാണ് മസ്ക് മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. ജൂൺ അഞ്ചാം തീയതി ആരംഭിച്ച പോളിൽ ഇതിനകം 3,948,396 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താലും മസ്കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല. ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്‌ിന് ഇല്ലാത്തതിനാലാണ് അത്.

കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയിൽനിന്ന് പിന്മാറി ട്രംപ് സർക്കാരിൽനിന്ന് പടിയിറങ്ങിയ മസ്ക്, ട്രംപിനെതിരേ വൻവിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ട്രംപിന്റെ സ്വപ്ന നിയമങ്ങളിലൊന്നായ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെയും മസ്ക് കടന്നാക്രമിച്ചിരുന്നു. നികുതിയിളവും ചെലവുചുരുക്കലും ഉൾപ്പെടെയുള്ളവ പരാമർശവിധേയമാകുന്ന ബില്ലിനെ വെറുപ്പുളവാക്കുംവിധം മേച്ഛമെന്നായിരുന്നു മസ്‌ക് ആക്ഷേപിച്ചത്.
