ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 14-കാരിയും. ദിവ്യാംശി എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് പൂർണ്ണമായും സൗജന്യ ചികിത്സയും കർണാടക സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവിന്റെ ഐപിഎൽ കിരീടവിജയത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കാണാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വൻ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാൻ സൗധയിൽ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകൾക്കുമുമ്പ് തന്നെ ആളുകൾ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയിൽ മഴ പെയ്തതോടെ ആളുകൾ തുറന്ന പ്രദേശത്തുനിന്ന് മാറാൻ തുടങ്ങി. ആളുകൾ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം.

ആളുകൾ വൻ തോതിൽ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. സുരക്ഷയ്ക്കായി അയ്യായിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നിട്ടും അപകടമുണ്ടായത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തി.
