പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് 17ന് ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം. അന്നു നിശ്ചയിച്ചിരുന്ന 39 വിവാഹങ്ങൾ രാവിലെ അഞ്ചിനും ആറിനു ഇടയിൽ നടക്കും. ഈ സമയത്ത് നേരത്തെ തന്നെ ഒൻപതു വിവാഹങ്ങൾ നിശ്ചയിച്ചിരുന്നു. ഇതോടെ ആകെ 48 വിവാഹങ്ങൾ രാവിലെ അഞ്ചിനും ആറിനുമിടയിൽ നടക്കും. 17ന് 65 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള വിവാഹങ്ങൾ രാവിലെ ഒൻപതരയ്ക്കു ശേഷം നടത്തും.

ഒരു വിവാഹസംഘത്തിൽ 20 പേരെ വരെ അനുവദിക്കും, ഇവർ ഫോട്ടോയും തിരിച്ചറിയൽ കാർഡിൻ്റെ കോപ്പിയും നൽകി പൊലീസ് പാസ് എടുക്കണം. പ്രധാനമന്ത്രി 17ന് രാവിലെ 8ന് ക്ഷേത്രദർശനം നടത്തി 8.45ന് സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും. 6 മുതൽ 9 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചോറൂണ്, തുലാഭാരം ഉൾപ്പെടെയുള്ള ചടങ്ങുകളും ഈ സമയത്ത് നടത്തില്ല. പൊലീസ് ഉദ്യോഗസ്‌ഥരും കേന്ദ്ര സുരക്ഷ ഏജൻസികളും യോഗം ചേർന്നാണ് നടപടികൾ തീരുമാനിക്കുന്നത്.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. 16നു കൊച്ചിയിലെത്തുന്ന മോദി, അന്നു റോഡ് ഷോ നടത്തും. എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവ. ഗെസ്‌റ്റ് ഹൗസ് വരെയാണ് റോഡ് ഷോ. ഗവ. ഗെസ്‌റ്റ് ഹൗസിലാണു പ്രധാനമന്ത്രി താമസിക്കുക. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ 16നു വൈകിട്ട് 5നു പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോയിൽ പങ്കെടുക്കാനെത്തും.

പ്രധാനമന്ത്രി 17നു രാവിലെ 7നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. അവിടെനിന്നു തിരിച്ചെത്തി രാവിലെ 10നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 11ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്‌ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്‌തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ പരിപാടിക്കു ശേഷം നരേന്ദ്ര മോദി ഡൽഹിയിലേക്കു മടങ്ങും.


