കോന്നിയിൽ വാഹന പരിശോധനക്കെതിരെ എസ് ഐയെ വെല്ലുവിളിച്ച് സി പി എം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു ബാലന്റെ വെല്ലുവിളി. സംഭവത്തിന് പിന്നാലെ എസ് ഐയെ പത്തനംതിട്ടയിലേക്ക് സ്ഥലമാറ്റി.

എസ്ഐയും സി പി എം ലോക്കൽ സെക്രട്ടറിയും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
കോന്നി എസ്ഐ സജു എബ്രഹാം തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്ന് ലോക്കൽ സെക്രട്ടറി ദീദു ബാലൻ ആരോപിച്ചു. ക്വാറികളിൽ നിന്ന നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ് ഐ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് എസ്ഐയും സി പി എം ലോക്കൽ സെക്രട്ടറിയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. അതേസമയം എസ്ഐയെ സ്ഥലംമാറ്റിയത് സാധാരണ നടപടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്കൽ സെക്രട്ടറിയുമായി വാക്കുതർക്കമുണ്ടാകുന്നതിന് മുമ്പ് തന്നെ സ്ഥലംമാറ്റിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


