തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.മൂന്നുവർഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിൻ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്. ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, മുൻ ചെന്നൈ മേയർ മാ സുബ്രഹ്മണ്യം, പളനിവേൽ ത്യാഗരാജൻ, കെ എൻ നെഹ്‌റു ആർ ഗാന്ധി എന്നിവരാണ് സ്റ്റാലിൻ മന്ത്രിസഭയിലെ മറ്റ് പ്രമുഖർ. 34 അംഗ മന്ത്രിസഭയിൽ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവൻ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എൻ കായൽവിഴി സെൽവരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നൽകി.
അതേസമയം, ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മകൻ ഉദയനിധി സ്റ്റാലിന്റെ പേര് ചർച്ചകളിൽ ഉയർന്നുവന്നെങ്കിലും പട്ടികയിൽ ഉൾപ്പടുത്തിയില്ല. 230 അംഗ നിയമസഭയിൽ 159 സീറ്റുകളിൽ വിജയം നേടിയാണ് പത്തുവർഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്.