അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. അരക്കോടിയോളം രൂപയുടെ ഉറവിടം കാണിക്കാൻ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലൻസ് തള്ളി. കോഴിക്കോട്ടെ വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെ മുസ്ലീം ലീഗ് നിലപാട് ഷാജിക്ക് സഹായകമാകുമെന്നാണ് വിവരം.രാവിലെ പത്ത് മണിക്ക് തന്നെ വിജിലൻസ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്യാനാരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടത്തിൽ വിശദീകരണം തേടാനാണ് വിജിലൻസ് നീക്കം. അടുത്ത 23ന് കെഎം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഷാജിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള വിജിലൻസ് നീക്കം. കഴിഞ്ഞ ദിവസം റെയ്ഡിൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും ഉറവിടം സമ്പത്തിച്ചുള്ള വിശദീകരണം തേടും. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മറ്റ് രേഖകളിൻ മേലുള്ള റിപ്പോർട്ടും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് ഹാജരാക്കുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിക്കും. കേസിൽ ഹാജരാക്കുന്ന രേഖകൾ തിരികെ കിട്ടാനും നടപടിക്രമങ്ങളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ഹരജി നൽകും. ഇത് ലഭിച്ചതിന് ശേഷമാകും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് വിജിലൻസ് ഷാജിക്ക് നൽകുക.2011 -2020 കാലഘട്ടത്തിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനവുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നൽകിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരമാകും വിജിലൻസ് പ്രധാനമായും ഷാജിയിൽ നിന്നും തേടുക. എന്നാൽ പിടിച്ചെടുത്ത പണം ബന്ധുവിന്റെതാണെന്നും രേഖകളുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഷാജി. മുസ്ലീംലീഗിന്റെ പിന്തുണയും ഷാജിക്ക് ഉണ്ട്.