ജെഎസ്കെ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുവേണ്ടി സെൻസർ ബോർഡിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളിലും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്കെയുടെ പ്രചാരണത്തിന്റെ ഭാഗമായി ദുബായിലെത്തിയപ്പോൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ പ്രവീൺ നാരായണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇടപെടേണ്ടയിടത്ത് ഇടപെട്ടിട്ടുണ്ടെന്നും സെൻസർ ബോർഡിൽ പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അത് മന്ത്രിയെന്ന നിലയിൽ തന്റെറെ വകുപ്പ് പോലുമല്ല. അതിന്റെ വകുപ്പ് മന്ത്രിയും പോയിട്ടില്ല. സിനിമ എപ്പോഴെത്തുമെന്ന് കാത്തിരിക്കുകയായിരുന്നു. അതിൽ അല്പം കാലതാമസമുണ്ടായി. താൻ സത്യപ്രതിഞ്ജ ചെയ്തൊരു കൗൺസിൽ അംഗമാണ്. അതിന്റെ മര്യാദകളെല്ലാം താൻ പാലിച്ചിട്ടുണ്ട്. നിർമാതാവിനേയും ക്രിയേറ്റീവ് വിഭാഗത്തെയും ഒരുപക്ഷേ ആരെയും അറിയിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ അതിന്റെ ഉന്നതതലത്തിൽ പങ്കെടുത്ത് ചർച്ച ചെയ്ത‌് ചില തീർപ്പുകളിലേക്ക് നയിക്കുന്നതിന് തന്റെ പ്രധാനപ്പെട്ട നേതാക്കളുടെ പിന്തുണയുണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

‘ചെറിയ ചില പ്രശ്‌നങ്ങൾ അവിടെയും ഇവിടെയും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭആരുടേയും പക്ഷത്തില്ല. ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് എന്നത് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. അവർ അവരുടെ ജോലി കൃത്യമായി ചെയ്തു. സിനിമയുടെ സ്ക്രീനിങ് മുഴുവൻ നടന്നത് തിരുവനന്തപുരത്താണ്. ആദ്യം നിർദേശിച്ചത് 96 ഇടങ്ങളിൽ മുറിച്ച് കളയെമെന്നായിരുന്നു. സിനിമയിൽ റീ ഡബ്ബിങ് ചെയ്‌തിട്ടില്ല. രണ്ട് സ്ഥലങ്ങളിൽ മ്യൂട്ട് ചെയ്‌തിട്ടുണ്ട്. ജാനകിയുടെ അച്ഛന്റെ പേരിലും മാറ്റം വരുത്തിയിട്ടില്ല. തിരക്കഥയിലുള്ള പേര് തന്നെയാണ് സിനിമയിലുളളത്.’ സുരേഷ് ഗോപിയുടെ വാക്കുകൾ.
സിനിമാ വിവാദത്തിൽ കേന്ദ്രമന്ത്രിയുടെ പവർ ഉപയോഗിക്കാത്തത് എന്താണെന്ന് ചോദിച്ചാൽ നിങ്ങൾ എന്നെ അഴിമതിയിലേക്ക് തളളി വിടുന്നത് പോലെയാണ്. സിനിമയുടെ അണിയറ പ്രവർത്തകരെ പിന്തുണയ്ക്കാൻ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മന്ത്രിയ്ക്ക് കൊമ്പ് ഉണ്ടാകണമെന്ന് ആരും പറയരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.


