വെള്ളിയാഴ്‌ച ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. പരമ്പരയിൽ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് സ്റ്റെയ്ൻ പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടും ജയിക്കുമെന്നും മുൻ താരം പ്രവചിക്കുന്നു.

‘എല്ലാ മത്സരങ്ങളും കടുത്തതായിരിക്കും. പക്ഷേ വിജയികളുണ്ടാകും. എനിക്ക് തോന്നുന്നത് ഇംഗ്ലണ്ടിന് അനുകൂലമായി 3-2 എന്ന നിലയിലായിരിക്കും പരമ്പര അവസാനിക്കുക. എല്ലാ മത്സരങ്ങളിലും ഫലം ഉണ്ടാകും. ഒരു ടീമും വലിയ മാർജിനിൽ ജയിക്കില്ല, അഞ്ച് മത്സരങ്ങളും കടുത്തതായിരിക്കും.’- സറ്റെയിൻ ജിയോ ഹോട്സ്റ്റാറിനോട് പറഞ്ഞു.

ജൂൺ 20-മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. തലമുറമാറ്റത്തിനൊരുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരീക്ഷണമാണ് ഇംഗ്ലണ്ട് പര്യടനം. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിലൂടെ വിദർഭയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം കരുൺ നായർ ദേശീയ ടീമിൽ തിരിച്ചെത്തി. ഐപിഎൽ സീസണിൽ മിന്നും ഫോമിലുള്ള സായ് സുദർശനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുതിർന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിരമിച്ച പശ്ചാത്തലത്തിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓപ്പണർ റോളിലും നാലാം നമ്പറിലും സെലക്‌ടർമാർക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് ടീമിനെ ബെൻ സ്റ്റോക്സാണ് നയിക്കുന്നത്.



