കാലവർഷം ദുർബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം അപ്രതീക്ഷിതമായി കുതിച്ചുയരുന്നു. ആവശ്യത്തിന് വൈദ്യുതിയില്ലാതായതോടെ വൈദ്യുതി ബോർഡിന് വ്യാഴാഴ്ച ലോഡ് ഷെഡ്ഡിങ്ങും നടപ്പാക്കേണ്ടിവന്നു. രാത്രി ഒൻപതുമുതൽ വെള്ളിയാഴ്‌ച പുലർച്ചെ ഒരുമണിവരെ പലസമയങ്ങളിലായാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയത്. ഇതിന്റെ ആഘാതം കുറയ്ക്കാൻ വൈദ്യുതി ബോർഡ് ആഭ്യന്തര ജലവൈദ്യുതോത്പാദനം സമീപകാല റെക്കോഡിലേക്ക് ഉയർത്തുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പവർ എക്സ്ചേഞ്ചിൽനിന്ന് കേരളം 1000 മെഗാവാട്ട് ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 75 മെഗാവാട്ട് മാത്രമായിരുന്നു. ഉപഭോഗം ഉയർന്നാൽ വരുംദിവസങ്ങളിലും ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് സൂചന.

സംസ്ഥാനത്തെ രാത്രിവൈദ്യുതി ഉപഭോഗത്തിൽ അഞ്ചുദിവസം കൊണ്ട് 1.29 കോടി യൂണിറ്റിൻ്റെ വർധനയാണുണ്ടായത്. ജൂൺ ഒന്നിന് 7.31 കോടി യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. വ്യാഴാഴ് ഇത് 8.60 കോടി യൂണിറ്റായി. മഴക്കാലമായതിനാൽ ഉപഭോഗം ഇത്രയും ഉയരുമെന്ന് ബോർഡ് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനാൽ പുറമേനിന്ന് വൈദ്യുതി എത്തിക്കാൻ മുൻകൂട്ടി ശ്രമിച്ചിരുന്നുമില്ല.
വ്യാഴാഴ്ച സമീപകാല ചരിത്രത്തിലെ റെക്കോഡായ 4.09 കോടി യൂണിറ്റിലേക്കാണ് ജലവൈദ്യുതോത്പാദനം ഉയർന്നത്. ജൂൺ ഒന്നിന് ഇത് 3.85 കോടി യൂണിറ്റായിരുന്നു.

കടുത്ത വേനലിൽപ്പോലും 2.3 മുതൽ 2.8 കോടി യൂണിറ്റുവരെ മാത്രമേ വൈദ്യുതി ബോർഡിന്റെ ഉത്പാദനം ഉണ്ടാകാറുള്ളൂ. വ്യാഴാഴ്ച രാത്രിയാവശ്യം നിറവേറ്റാൻ ജലവൈദ്യുതോത്പാദനവും മതിയാവില്ലെന്നു കണ്ടതോടെയാണ് ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോയത്. ഉപഭോഗത്തിൽ 300 മെഗാവാട്ടിന്റെ കുറവ് വരുത്താൻ ഓരോ പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് 10 മിനിറ്റുമുതൽ അരമണിക്കൂർവരെയായിരുന്നു ലോഡ് ഷെഡ്ഡിങ്.



