ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെള്ളക്കെട്ട്. ദൃശ്യങ്ങൾ ന്യൂഡൽഹി കനത്തു പെയ്യുന്ന മഴയിൽ ജി20 ഉച്ചകോടിയുടെ വേദിയായ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എക്സ‌് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, വെള്ളം മോട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുന്നതു കാണാം. സംഭവത്തിനു പിന്നാലെ കോൺഗ്രസ്, ആംആദ്‌മി പാർട്ടി നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി.

“അൻപതിലേറെ പരിശോധനകൾ നടത്തിയിട്ടും മണ്ഡപത്തിനു ചുറ്റുമുള്ള പ്രധാനഭാഗം വെള്ളത്തിൽ മുങ്ങിയെങ്കിൽ നടപടി വേണം. ഇതു വളരെ ഗുരുതരമായ കാര്യമാണ്. കേന്ദ്രസർക്കാരിൻ്റെ ഏരിയയിൽ എനിക്ക് യാതൊരു അധികാരവുമില്ല”- ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഭാരത് മണ്ഡപത്തിലുണ്ടായ വെള്ളക്കെട്ടിൽ കോൺഗ്രസും രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. 2,700 കോടി രൂപയാണു ഭാരത് മണ്ഡപം പണിയാനായി മുടക്കിയത്. ബിജെപിയുടെ വികസന വാദങ്ങൾ പൊള്ളയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

നിലവിൽ പ്രശ്‌നം പരിഹരിച്ചതായി മുതിർന്ന ഉദ്യോഗസ്‌ഥൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. “രാത്രി മുഴുവൻ കനത്ത മഴയായിരുന്നു. ചിലയിടങ്ങളിൽ ചെറിയ തോതിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാനായി വാഹനങ്ങളും ജീവനക്കാരും ഉണ്ട്”- ഉദ്യോഗസ്ഥൻ വിശദീകരിച്ചു. അതേസമയം ഭാരത് മണ്ഡപം ഉൾപ്പെടുന്ന പ്രദേശത്ത് ചെറിയ രീതിയിലുള്ള വെള്ളക്കെട്ടു മാത്രമാണു രൂപപ്പെട്ടതെന്നും അതിനെ പർവതീകരിച്ചു കാണിക്കുന്നതാണു നടക്കുന്നതെന്നും പിഐബിയുടെ ഫാക്‌ട് ചെക്ക് ടീം എക്സ് പ്ലാറ്റ്ഫോമിൽ വിശദീകരിച്ചു.


