വിൽപന നടത്തിയ പുരയിടത്തിൽ അനുവാദമില്ലാതെ സംസ്‌കരിച്ച മൃതദേഹം കോടതി ഇടപെടലിനെ തുടർന്ന് ആമ്പല്ലൂർ പഞ്ചായത്ത് അധികൃതർ പുറത്തെടുത്തു ശ്മശാനത്തിൽ സംസ്‌കരിച്ചു. സ്‌ഥലം ഉടമയുടെ ഒന്നര വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു നടപടി.

2022 ഓഗസ്റ്റിൽ മരിച്ച കുലയറ്റിക്കര കോണത്തു ചാത്തങ്കരിയിൽ സരോജിനിയുടെ മൃതദേഹമാണു മകൻ അനുവാദമില്ലാതെ ഒലിപ്പുറം റോഡിലെ എടയ്ക്കാട്ടുവയൽ മൂത്തേടത്ത് ട്രീസ ജോസഫിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തു സംസ്‌കരിച്ചത്. 2 ദിവസത്തിനു ശേഷമാണു സ്ഥലത്തു മൃതദേഹം സംസ്‌കരിച്ച വിവരം ഉടമ അറിയുന്നത്. പഞ്ചായത്തിലും റവന്യു അധികൃതർക്കും പരാതി നൽകിയതിനെ തുടർന്നു 2022 ഒക്ടോബർ 7നു മൃതദേഹം മാറ്റി സംസ്കരിക്കാൻ സബ് കലക്‌ടർ ഉത്തരവിട്ടു.

ഇതനുസരിക്കാൻ മകൻ തയാറാകാത്തതിനാൽ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ അനാഥ മൃതദേഹങ്ങൾ മാത്രമേ ഏറ്റെടുത്തു പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനാകൂ എന്നായിരുന്നു പഞ്ചായത്തിൻ്റെ നിലപാട്. മുൻപു കുടുംബ സ്വത്തിൽ ഉൾപ്പെട്ട സ്‌ഥലമായിരുന്നതിനാൽ അബദ്ധത്തിൽ സംസ്ക്‌കരിച്ചതാണെന്നായിരുന്നു മകൻ്റെ വാദം. സബ് കലക്ടറുടെ ഉത്തരവിനെ തുടർന്നു സ്‌ഥലം അളക്കുകയും അടുത്ത പുരയിടത്തിലാണു സംസ്‌കരിച്ചതെന്നു വ്യക്‌തമായിട്ടും മൃതദേഹം മാറ്റാൻ മകൻ തയാറായില്ല.

മകന്റെ പ്രവൃത്തിയിലൂടെ മാതാവിൻ്റെ മൃതദേഹം ഉപേക്ഷിച്ചതായി കണക്കാക്കാൻ കഴിയൂ എന്നു നിരീക്ഷിച്ചാണു പഞ്ചായത്തിനോടു മൃതദേഹം മാറ്റി സംസ്‌കരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സബ് കലക്ടറുടെ ഉത്തരവിനെതിരെ മകൻ നൽകിയ ഹർജിയും കോടതി തള്ളി. കണയന്നൂർ തഹസിൽദാർ വിനു പി. സാബു, കീച്ചേരി സിഎച്ച്സി മെഡിക്കൽ ഓഫിസർ അപ്പു സിറിയക് എന്നിവരുടെ സാന്നിധ്യത്തിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത് ശ്മശാനത്തിൽ സംസ്ക്‌കരിച്ചത്.



