തമിഴ്‌നാട്ടിലെ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന് സ്വജനപക്ഷപാതമെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കാനുമാണ് ആഗ്രഹമെന്ന് അമിത് ഷാ ആരോപിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകൻ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്ന ഏകലക്ഷ്യം മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുള്ളത്. സോണിയാ ഗാന്ധിക്കും ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്, അത് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ്, അമിത് ഷാ പറഞ്ഞു. എന്നാൽ ഇതുരണ്ടും നടക്കാൻ പോകുന്നില്ലെന്ന് അവരോടു പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുമാകില്ല. ഉദയനിധി മുഖ്യമന്ത്രിയുമാകില്ല. രണ്ടിടത്തും എൻഡിഎയുടെ വിജയം സുനിശ്ചമാണ്, അദ്ദേഹം തിരുനെൽവേലിയിൽ പാർട്ടി സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരിനെയാണ് ഡിഎംകെ നയിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. തമിഴ് ഇതിഹാസകൃതിയായ ‘തിരുക്കുറളി’ൻ്റെ സത്തയുൾക്കൊണ്ട് ഭരണം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.


