ഇന്ത്യൻ വംശജൻ നിശാക്ലബ്ബിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം സന്ദേശങ്ങളും. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവത്തിൽ പ്രീത് വികാൽ (20) എന്ന ഇന്ത്യൻ വിദ്യാർഥിക്ക് ആറു വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ നിശാക്ലബ്ബിൽ നിന്ന് ഫ്ലാറ്റിലേക്ക് എടുത്തുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രീതിനെ കുടുക്കിയത്. ഇടയ്ക്ക് യുവതി പ്രീതിന്റെ തോളിൽ ചാരി നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. ഇതിനു പുറമേ പ്രീതും യുവതിയും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റുകളും യുവതിക്കൊപ്പം നിശാക്ലബ്ബിലെത്തിയ സുഹൃത്തുക്കളുടെ മൊഴിയും നിർണായകമായി.
കാർഡിഫിലെ ക്ലബ്ബിൽ വച്ചാണ് സംഭവ ദിവസം ഇരുവരും പരിചയപ്പെടുന്നത്. അമിതമായി മദ്യപിച്ച യുവതിയെ പ്രീത് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി മാറിപ്പോയത് പ്രീത് വികാൽ മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഫ്ലാറ്റിലെത്തി പീഡിപ്പിച്ച ശേഷം യുവതിയുടെ അർധനഗ്ന ചിത്രങ്ങൾ പകർത്തുകയും അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ തനിക്കൊപ്പം പ്രീത് കിടപ്പുണ്ടായിരുന്നെന്നും എവിടെയാണെന്നോ എന്താണോ സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ലെന്നും യുവതി പൊലീസിനോടു പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ട ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.


