വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണം സിബിഐക്കു വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരം അവസാനിപ്പിച്ചത്.

രാവിലെ സിദ്ധാർഥൻ്റെ അച്‌ഛനും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. സിബിഐ അന്വേഷണം ഉറപ്പുനൽകിയ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന സിദ്ധാർഥിൻ്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി, കെഎസ് സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണു സെക്രട്ടേറിയറ്റിനു നിരാഹാര സമരം നടത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചും നടത്തിയിരുന്നു.




