ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ കിരീട സമർപ്പണം വിവാദമാക്കേണ്ടെന്നു യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. ഒരു വിശ്വാസിയുടെയും വിശ്വാസത്തെ താൻ ചോദ്യം ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ ലൂർദ് പള്ളിയിൽ എത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.

“ഞാനൊരു വിശ്വാസിയാണ്. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യില്ല. വിശ്വാസികൾ ഏതു രീതിയിലാണോ ആരാധനലായങ്ങൾക്കു കാണിക്ക സമർപ്പിക്കുന്നതെന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായി കാണുന്നില്ല.

സുരേഷ് ഗോപി കിരീടം സമർപ്പിച്ചതിനെ രാഷ്ട്രീയമായി കണ്ടിട്ടില്ല”- മുരളീധരൻ പറഞ്ഞു. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണു ലൂർദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്.

അടുത്തിടെ, ഈ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയിരുന്നു. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഇക്കാര്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരിൽ ചെമ്പിൽ സ്വർണം പൂശി നൽകിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണു നീക്കം.



