ഫുട്ബോൾ മത്സരങ്ങളിൽ ചുവപ്പ്, മഞ്ഞ കാർഡുകൾക്ക് പിന്നാലെ നീലക്കാർഡും അവതരിപ്പിക്കുന്നു. ഫുട്ബോൾ നിയമനിർമാണ സംഘടനയായ രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ ബോർഡ് (ഐ.എഫ്.എ.ബി.) ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. കളത്തിൽ മോശം പെരുമാറ്റമോ റഫറിയോട് ഉൾപ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാർഡ് പ്രയോഗിക്കുക. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് ഉപയോഗിക്കുക.

എതിർ ടീം കളിക്കാരനെ ഗ്രൗണ്ടിൽ ഫൗൾ ചെയ്‌ത് വീഴ്ത്തിയാൽ ഉൾപ്പെടെ നീലക്കാർഡ് പ്രയോഗിച്ചേക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നത്. ഒരു വർഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

പദ്ധതിപ്രകാരം, ബ്ലൂകാർഡ് കിട്ടുന്ന താരം ശിക്ഷാ നടപടിയുടെ ഭാഗമായി പത്ത് മിനിറ്റോളം കളത്തിനു പുറത്തിരിക്കേണ്ടി വരും. താഴേത്തട്ടിലുള്ള ഫുട്ബോൾ മത്സരങ്ങളിൽ ബ്ലൂ കാർഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം കാർഡ് കിട്ടുന്ന താരങ്ങൾ പത്തു മിനിറ്റ് പുറത്തിരിക്കേണ്ടിവരും. എന്നാൽ മേൽത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. ഇവ തത്കാലം പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫിഫയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.




