ലൈംഗികമായി പലതവണ ദുരുപയോഗം ചെയ്ത ട്യൂഷൻ അധ്യാപകനെ വിദ്യാർഥി കഴുത്തറുത്ത് കൊലപ്പെടുത്തി. 28കാരനായ അധ്യാപകൻ പതിനാലുകാരനെ പലപ്പോഴായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിന്നാലെ ഇതിന്റെ പ്രതികാരമായി വിദ്യാർഥി അധ്യാപകനെ മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് 30ന് നടന്ന സംഭവത്തെ തുടർന്ന് കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹി ജാമിയ നഗർ ബാട്ല ഹൗസിലെ രണ്ടാംനിലയിലെ മുറിയിൽ നിന്ന് രക്തം വരുന്നതായി പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചിരുന്നു. മുറി തുറന്നിട്ട നിലയിലായിരുന്നുവെന്നും കഴുത്തിൽ ആഴത്തിൽ മുറിവേറിയ നിലയിൽ അധ്യാപകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പിന്നാലെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ, ട്യൂട്ടർ സ്വവർഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്പ് കുട്ടിയെ പരിചയപ്പെട്ടതായും പിന്നീട് നിരവധി തവണ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തി. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് തനിക്ക് വഴങ്ങിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സംഭവ ദിവസം, ജാമിയ നഗറിലെ വീട്ടിൽ തന്നെ കാണാൻ വരണമെന്ന് അധ്യാപകനിൽ നിന്ന് വിളിച്ചതിനെത്തുടർന്ന്, കുട്ടി മൂർച്ചയുള്ള പേപ്പർ കട്ടറുമായി അപ്പാർട്ട്മെന്റിലെത്തി അധ്യാപകന്റെ കഴുത്ത് മുറിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ ഒറ്റമുറി അപ്പാർട്ട്മെന്റ് ഇയാളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. വസ്തു വാടകയ്ക്കായിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാടകക്കാരൻ ഒഴിപ്പിച്ചതാണെന്നും പോലീസ് പറഞ്ഞു.


