ലോകാരോഗ്യ സംഘടന (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമായി കൊച്ചി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ആസ്ഥാനമായ ജനീവയിൽ വെള്ളിയാഴ്‌ചയായിരുന്നു പ്രഖ്യാപനം.

കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ വിശദീകരിക്കുന്നതിനായി കഴിഞ്ഞ ജൂൺ 14-ാം തീയതി കൊച്ചി മേയർ എം. അനിൽകുമാർ ലോകാരോഗ്യ സംഘടനയുടെ ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുത്തിരുന്നു. ഇതിൽ നടത്തിയ അവതരണവും വയോജന സൗഹൃദ നഗരം എന്ന പദവി കൊച്ചിക്ക് ലഭിക്കുന്നതിന് ഒരു പ്രധാന ഘടകമായി.

മാജിക്സ് എന്ന സന്നദ്ധ സംഘടന, ഐ.എം.എ. എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്കടിസ്ഥാനമാക്കിയുള്ള നൂതന പദ്ധതികളും പരിപാടികളും നഗരസഭ ഈ കാലയളവിൽ നടപ്പിലാക്കിയതായി മേയർ എം. അനിൽകുമാർ പറഞ്ഞു.

പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിർന്നവരുടെ സാമൂഹിക ജീവിതത്തിനുതകുന്ന സൗകര്യങ്ങൾ ഒരുക്കുക, വയോജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക, കോളേജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയിൽ പരിശീലനം നൽകുക, വയോജനങ്ങൾക്കു മാത്രമായുള്ള സീനിയർ ടാക്സി സർവീസ്, മാതൃകാ സായംപ്രഭ പകൽവീട് എന്നിവയടക്കമുള്ള നിരവധി പദ്ധതികൾ നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്.


