പ്രശസ്ത സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വ്യാജ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം വിവാദമാവുന്നു. സോഷ്യൽ മീഡിയാ വെബ്സൈറ്റായ എക്‌സിലാണ് ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വ്യാജ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ ഇത് എക്‌സിൽ പങ്കുവെച്ചു. സംഭവത്തിൽ ഗായികയുടെ ആരാധകരും വൈറ്റ് ഹൗസും ആശങ്കയറിയിച്ച് രംഗത്തെത്തി.

ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വ്യാജ ചിത്രങ്ങളിലൊന്ന് 4.5 കോടിയാളുകളാണ് കണ്ടത്. 24000 പേർ അത് റീപോസ്റ്റ് ചെയ്യുകയും ചെയ്‌തുവെന്ന് ദി വെർജ് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് ചെയ്‌ത് 17 മണിക്കൂർ കൊണ്ടാണ് ഇത്. ഈ ചിത്രം ഇപ്പോൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ടെയ്‌ലർ സ്വിഫ്റ്റിന്റെ ആരാധകർ ഇടപെടുകയും ട്വിറ്ററിൽ ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ടാഗൂകളിൽ മറ്റ് പോസ്റ്റുകൾ നിറച്ച് നഗ്നചിത്രങ്ങൾ മുക്കിക്കളയുകയുമായിരുന്നു. എങ്കിലും ഈ ചിത്രങ്ങൾ ഇപ്പോഴും എക്സിൽ ഉണ്ടെന്നാണ് വിവരം.

സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ നിർമിക്കുന്ന ഒരു ടെലഗ്രാം ഗ്രൂപ്പാണ് ഇതിന് പിന്നിൽ. ഡിസൈനേഴ്‌സ് എന്ന് വിളിക്കുന്ന മൈക്രോസോഫ്റ്റിൻ്റെ സൗജന്യ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ് ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചത്. മൈക്രോസോഫ്റ്റിൻ്റെ സുരക്ഷയെ മറികടക്കുന്ന പ്രോംറ്റുകളും ചില ഗ്രൂപ്പുകൾ പങ്കുവിച്ചിട്ടുണ്ട്.
അതായത് നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചാണ് ജനറേറ്റീവ് എഐ ചിത്രങ്ങൾ നിർമിക്കുക. ഈ രീതിയിൽ എന്തും നിർമിക്കാമെന്നതിനാൽ കമ്പനികൾ ചില നിർദേശങ്ങൾ അഥവാ പ്രോംറ്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടാവും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെയും മറ്റ് വ്യക്തികളുടെയും പേരുകൾക്ക് വിലക്കുണ്ടാവും. എന്നാൽ ഈ വിലക്ക് മറികടക്കുകയാണ് ടെയ്‌ലർ സ്വിഫ്റ്റിൻ്റെ കാര്യത്തിൽ നടന്നത്.

ഈ ടെലഗ്രാം ഗ്രൂപ്പ് അംഗങ്ങൾ Taylor Swift എന്നതിന് പകരം Taylor singer swift എന്നാണ് പ്രോംറ്റിൽ നൽകിയത്. Taylor Swift എന്ന പേര് വിലക്കിയ മൈക്രോസോഫ്റ്റ് ഡിസൈനർ പക്ഷെ Taylor Singer Swift എന്ന നിർദേശം സ്വീകരിക്കുകയും ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.
ഇത് വളരെ ഭയാനകമാണെന്നാണ് വൈറ്റ് ഹൗസ് വെള്ളിയാഴ്‌ച പ്രതികരിച്ചത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് തങ്ങൾക്ക് സാധിക്കുന്നതെല്ലാം ചെയ്യാൻ പോവുകയാണ്. ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സോഷ്യൽ മീഡിയാ കമ്പനികൾ അവരുടെ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുന്നതിനാൽ, തെറ്റായ വിവരങ്ങളും വ്യക്തികളുടെ അനുവാദമില്ലാത്തതും സ്വകാര്യമായതുമായ ഉള്ളടക്കങ്ങളും തടയുന്നതിനും അവരുടെ സ്വന്തം നിയമങ്ങൾ നടപ്പിലാക്കുന്നതിലും അവർക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു.



